(‘ദേശാഭിമാനിയി'ല്‍ തുടര്‍ ലക്കങ്ങളായി പ്രസിദ്ധീകരിച്ചത്)

ഒന്ന്
വളര്‍ന്നു വലുതാകുമ്പോള്‍ കാവല്‍ക്കാരനാകണമെന്നാണ് കാദറിന്റെ ആഗ്രഹം.
കാദറിന്റെ വാപ്പ സീകാക്കക്ക് ചെട്ട്യാന്മാരുടെ വയലില്‍ കാവല്‍ പണിയാണ്. സീകാക്കയെ കാവലേല്‍പ്പിച്ചാല്‍ ഒരു കണ്ടം വയലിലെ വിളയും ആന ചവിട്ടിക്കൂട്ടിയും നെല്ല് ഊരിയെടുത്തും നശിപ്പിക്കില്ല. ആധാരം പണയപ്പെടുത്തി വാങ്ങിയകാശുകൊണ്ട് വെച്ചു പിടിപ്പിച്ച വാഴക്കന്നുകളില്‍ നിന്നും എണ്ണം നോക്കി കുലയും വെട്ടാം. ഒരു പന്നിയും കുത്തിമറിക്കാതെയും കാട്ടുവീരന്റെ പരാക്രമം ഉണ്ടാകാതെയും സീകാക്ക നോക്കിക്കൊള്ളും.
വയലില്‍ ഞാറുവെച്ച് കതിരിടുമ്പോഴേക്ക് പുതിയ കാവല്‍ മാടങ്ങളും ഉയരും. വെടിപടക്കവും ചൂട്ടും മണ്ണെണയും കാവല്‍മാടത്തില്‍ കരുതിയിട്ടുണ്ടാകും. രാത്രി അത്താഴത്തിനുള്ള കഞ്ഞിയും കപ്പയും ചെട്ട്യാന്മാര്‍ പണിക്കാരുടെ കൈവശം മാടത്തിലെത്തിക്കും. നേരം പുലരാറാകുമ്പോള്‍ കണ്ണിന് ഒരു കടച്ചിലാണ്. ആ നേരത്തും സീകാക്ക ഉറങ്ങാതെ കഴിച്ചുകൂട്ടും.വെളുപ്പാന്‍കാലത്തെ കോച്ചുന്ന തണുപ്പില്‍ മറ്റു കാവല്‍പ്പുരകളിലെ കാവല്‍ക്കാരെല്ലാം ഉറക്കം പിടിച്ചിട്ടുണ്ടാകും. പുലര്‍ച്ചെ കൃഷിയിടത്തില്‍ കരിവീരന്മാര്‍ മദിച്ചെത്തിയാല്‍ കാവല്‍ക്കാരറിയാതെ പോയാല്‍ മാടം കുത്തിമറിച്ചിട്ട് ചവിട്ടിയരച്ചു കൊല്ലും.നേരം വെളുപ്പിന് ഉരുണ്ടുവരുന്ന കരിനിറക്കൂട്ടങ്ങള്‍ വയലിനക്കരെ തെളിഞ്ഞു കാണുന്നതിനു മുമ്പുതന്നെ സീക്കാക്കയുടെ മൂക്കിനുള്ളില്‍ ചൂരെത്തിയിട്ടുണ്ടാവും. പിന്നെ ഒരു പടപടപ്പാണ്. മാടത്തില്‍ എഴുന്നേറ്റുനിന്ന് കൂക്കിവിളിച്ച് ഉറക്കം പിടിച്ച കാവല്‍ക്കാരെയെല്ലാം ഉണര്‍ത്തും. തപ്പുകൊട്ടി ആനിയിറങ്ങിയെന്ന സൂചന കൊടുക്കും.പന്നിക്കൂട്ടമാണെങ്കില്‍ രണ്ടുമൂന്നു പടക്കം പൊട്ടിച്ചാല്‍ മതിയാകും. ചിതറി പിന്‍തിരിഞ്ഞോടിക്കൊള്ളും.
ആനക്കൂട്ടത്തില്‍ കുട്ടിയാനയുണ്ടെങ്കിലാണ് പെടാപാട്. തന്തക്കും തള്ളക്കും കുറുമ്പു കൂടുതലുണ്ടാവും. ആനക്കുട്ടിയുടെ രക്ഷകരുതി കൊമ്പനും പിടിയാനയും കടന്നാക്രമിക്കാനും മടിക്കില്ല കതിനപൊട്ടിച്ച് തപ്പുകൊട്ടി കൂക്കി വിളിച്ചിട്ടും ആനക്കൂട്ടം പിന്‍തിരിഞ്ഞില്ലെങ്കില്‍ തീപ്പന്തം എറിഞ്ഞു തുടങ്ങും. ആനയുടെ പിന്‍കാലിനടുത്ത് പടക്കം തീകൊളുത്തിയിടാന്‍ സീകാക്ക വിദഗ്‌ധനാണ്.
നേരം പുലര്‍ന്ന് മാടപ്പുരയില്‍ തന്നെ വെല്ലക്കാപ്പി തിളപ്പിച്ചു കഴിച്ച് ഉച്ചവരെ മയങ്ങി ക്ഷീണം മാറ്റിയാണ് സീകാക്ക വീട്ടിലേക്ക് പോകുന്നത്. വേലന്‍ ചെട്ട്യാരുടെ കൈവശം ലൈസന്‍സില്ലാത്ത തോക്കുണ്ട്.ചെട്ട്യാര്‍ക്ക് സീമാപ്പിളയെ വിശ്വാസമായിരുന്നു. സീകാക്കയെ ചെട്ട്യാര് വെടിവെക്കാന്‍ പഠിപ്പിച്ചു. ഞാറ്റുകണ്ടത്തിലെത്തുന്ന കൊറ്റികളെ ഉന്നം വെച്ചാണ് പഠിച്ചത്. ചേറില്‍ പിടഞ്ഞുവീഴുന്ന കൊറ്റികളെ തൂക്കിയെടുക്കുന്നത് സീക്കാക്ക് ഉത്സാഹമായി. കാവലിനുപോയി തുടങ്ങുന്നതിനുമുമ്പ് തവളയെ കുടുക്കിയിട്ട് ചെളിക്കണ്ടത്തില്‍ കൊക്കിന് കെണിയൊരുക്കി പിടിക്കാറുണ്ടായിരുന്നു.ഇരുമ്പുതോക്ക് സീമാപ്പിളയുടെ സഹയാത്രികനായി.
കാവല്‍മാടത്തിന്റെ മുളച്ചാര്‍ത്തിനിടയില്‍ ചാക്കില്‍ പൊതിഞ്ഞ് രഹസ്യമായി തോക്കു തിരുകിവെച്ചിട്ടുള്ളത് കാവല്‍ക്കാര്‍ക്കറിയാം. മദിച്ചു വരുന്ന കാട്ടുപന്നിക്കൂട്ടങ്ങളില്‍ ഒത്ത പരുവം നോക്കി ഉന്നം പിടിക്കും. വെടി പൊട്ടിയാല്‍ മൂന്നു കണ്ടം ഓടുമ്പോഴേക്കും തേറ്റ കുത്തിവീണ പന്നിയുടെ ഉശിരുകെടും.വെടിപ്പടക്കത്തിന്റെ ഒച്ചപ്പാടിനൊപ്പം തോക്കു ശബ്‌ദിച്ചത് പുറത്താരുടെയും ശ്രദ്ധയില്‍ പെടില്ല.രാത്രിയിലും വെളുപ്പാന്‍കാലത്തും വനപാലകരാരും ആ പരിസരങ്ങളിലുണ്ടാവുകയുമില്ല. നന്നേ വെളുക്കും മുമ്പ് പന്നിയെ വെട്ടി പങ്കുവെച്ച് കാവല്‍ക്കാര്‍ വീടുകളിലേക്ക് നടക്കും. സീകാക്കക്ക് പന്നി ഇറച്ചി ഹറാമാണ്. ചെട്ട്യാര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടിയാണ് കാട്ടുപന്നിക്കുനേരെ സീമാപ്പിള ഉന്നം വെക്കുന്നത്.
വൈകുന്നേരം വെയില്‍ ചൂടുകുറയുന്ന നേരത്ത് ചെട്ട്യാന്മാരുടെ പറമ്പിന്റെ അതിര്‍ത്തിയിലായി കാടിനരുകില്‍ സീമാപ്പിള പതുങ്ങിയിരിക്കും. ചില ദിവസം കൂട്ടിന് ചെട്ട്യാരുമുണ്ടാകും. കൂട്ടത്തോടെ മേയാനെത്തുന്ന മാനുകളും കാട്ടാടുകളുമാണ് ലക്ഷ്യം. പോക്കുവെയിലില്‍ മാനുകളെ കാണുമ്പോള്‍ തങ്കം വാരിപ്പൂശിയതുപോലെ തോന്നും.
വിനു ഒരു ദിവസം ഉച്ചക്ക് കാദറിന്റെ പുരയില്‍ ചെന്നതായിരുന്നു. ചോറു വിളമ്പിവെച്ച് ആമിനുമ്മ വിനുവിനെയും കാദറിനെയും ഉണ്ണാന്‍ വിളിച്ചു. പിഞ്ഞാണത്തിന്‍ നിന്നും ചോറു വാരി കഴിക്കുമ്പോല്‍ ആമിനുമ്മ അടച്ചു വെച്ച ടിന്നില്‍നിന്നും ഉണക്കിയ ഇറച്ചിയെടുത്ത് ചീനച്ചട്ടിയിലിട്ട് വെളിച്ചെണ്ണയില്‍ വറുത്തുതന്നു. ഉണക്ക് ഇറച്ചിയുടെ രുചി വിനുവിനു രസിച്ചു. ചവച്ചരച്ചു കഴിക്കുമ്പോള്‍ കാദര്‍ തിരക്കി. ``ഈ ഇറച്ചി വിനു കൂട്ടിട്ടുണ്ടോ?''
``മുയലിറച്ചിയാണോ?''
``ഊം ഊം'' കാദര്‍ തലയാട്ടി.
``പിന്നെ എന്തിന്റെ ഇറച്ചിയാണ്?''
ഉമ്മ കോലായിലേക്ക് പോയതു നോക്കി ശബ്‌ദം കുറച്ച് കാദര്‍ ചോദിച്ചു.``ആരോടെങ്കിലും പറയ്വോ?''
``പറയില്ല, സത്യം.''
``മാനെറച്ചിയാണ്'' കാദര്‍ പറഞ്ഞു. ``ഫോറസ്റ്റുകാരറിഞ്ഞാല് കേസ്സാകും.''
സ്‌കൂള്‍വിട്ട് ഒന്നിച്ചു നടന്നുവരുമ്പോള്‍ വാപ്പയുടെ നായാട്ടു കഥകളും കാവലിന്റെ വീര്യകൃത്യങ്ങളും കാദറു പറയുമ്പോള്‍ കേള്‍ക്കാന്‍ രസമാണ്. മുണ്ടകൊല്ലി കാട്ടില്‍ ചുറ്റിയടിച്ചിരുന്ന `മോഴ'യെക്കുറിച്ചും `ചുള്ളിക്കൊമ്പനെ' ക്കുറിച്ചും കാദര്‍ പറഞ്ഞാണ് വിനു അറിഞ്ഞത്.രാത്രി കാവല്‍മാടത്തില്‍ പോയിരുന്നാല്‍ കൂക്കിവിളിച്ചും തപ്പുകൊട്ടിയും തീപ്പന്തവും പടക്കവുമെറിഞ്ഞ് കാട്ടാനയെയും കാട്ടുപന്നികളെയും ഓടിക്കുന്നതു കാണാം. വലുതാകുമ്പോള്‍ ചെട്ട്യാരുടെ കാവല്‍ പുരയില്‍ കാദറ് കാവലിനു പോകുമെന്നാണ് പറയുന്നത്. സ്‌കൂളില്ലാത്ത ദിവസം നൂല്‍പ്പുഴയില്‍ ചൂണ്ടയിടാന്‍ പോകാന്‍ കാദറും വിനുവും നിശ്ചയിച്ചു. മൈതാനവും മണ്ണിട്ട റോഡും കടന്ന് ഗ്രാന്റിസ് നിറഞ്ഞ കാപ്പിനുള്ളിലൂടെ നൂല്‍പ്പുഴയിലേക്ക് കുറുക്കുവഴിയുണ്ട്. അതിലൂടെ നടന്ന് ചെട്ട്യാരുടെ വയലിനരികിലൂടെ പോകുമ്പോള്‍ കാദര്‍ വയലിലെ കാവല്‍പുര ചൂണ്ടി കാണിച്ചു.
``ആ മാടത്തിലാണ് വാപ്പയുടെ കാവല്.''
അതിനപ്പുറത്തെ വയലുകളിലും കാവല്‍മാടങ്ങള്‍ കാണാമായിരുന്നു. കാടിനതിര്‍ത്തിയിലുള്ള ഒരു ഇല്ലിക്കൂട്ടത്തിനു മുകളില്‍ വെച്ചു കെട്ടിയ കാവല്‍പുരയും കയറിയെത്താനുള്ള ഏണിയും കണ്ടപ്പോള്‍ അതിനുള്ളില്‍ കയറി നോക്കാന്‍ വിനുവിന് ആഗ്രഹം തോന്നി.
`ആ മാടത്തിനുള്ളില്‍ വെടിപടക്കം കാണും.'' കാദര്‍ പറഞ്ഞു.
``ഇല്ലക്കുണ്ടയുടെ മുകളിലാണ് കതിന സൂക്ഷിക്കുന്നത്.''
ഓടക്കാട്ടില്‍ കാറ്റുപിടിക്കുമ്പോള്‍ പുല്ലാങ്കുഴല്‍നാദം കേള്‍ക്കാം. കാദറും വിനുവും നൂല്‍പ്പുഴയ്‌ക്കടുത്തെത്താറായി. ദൂരെ നിന്നേ ഓടക്കാടുകളുടെ തലയിളക്കം കണ്ടു. ഓടക്കാടിനുള്ളിലെ തണുപ്പു തേടി ആനകളെപ്പോഴും വരുന്നതാണ്.
``പേടിയുണ്ടോ?'' കാദറു ചോദിച്ചു.
ഉള്ളില്‍ ആന്തലുണ്ടെങ്കിലുംവിനു ധൈര്യം നടിച്ചു.

രണ്ട്
കാദറിന്റെ പുരയിലെ കോഴികള്‍ക്കെല്ലാം അസുഖം പിടിച്ചിരിക്കുന്നു. അവയെല്ലാം കണ്ണടച്ച് തൂക്കം പിടിച്ച് നില്‍ക്കുകയാണ്. കുരുപ്പു പിടിച്ച് കഴിഞ്ഞ കൊല്ലവും മൂന്നെണ്ണം ചത്തതാണ്. അതോര്‍ത്തപ്പോള്‍ തുത്തുമ്മയ്‌ക്ക് സഹിച്ചില്ല.
കള്ള് തൂവലില്‍ മുക്കി പുരട്ടിയാലും കൊക്കു പിളര്‍ത്തി കുടിപ്പിച്ചാലും കുറച്ചു ഭേദപ്പെടും. ബൊമ്മന്റെ കൂടെ കാദറിനെ ഷാപ്പിലേക്ക് പറഞ്ഞുവിട്ടു.കാദര്‍ റോഡരുകില്‍ നിന്നു തുത്തുമ്മ കൊടുത്ത പത്തുരൂപയുമായി ബൊമ്മന്‍ ഷാപ്പില്‍ കയറി. ഒരു കുപ്പി കള്ളു വാങ്ങിച്ചു. കാദര്‍ കൊണ്ടുവന്ന ചെറിയ കുപ്പിയില്‍ ഒഴിച്ച് ബാക്കി വായ്‌ക്കുള്ളിലേക്കു കമഴ്‌ത്തി. നാടന്‍ കോഴിമുട്ട പുഴുങ്ങിയത് മുളകില്‍ തൊട്ടു കഴിക്കണമെന്നുണ്ടായിരുന്നു ബൊമ്മന്. പത്തുരൂപയ്‌ക്ക് അതുകൂടി നടക്കില്ല. എവിടെയും സ്ഥിരമായി വേലയില്ലാത്തതുകൊണ്ട് ഷാപ്പില്‍ നിന്ന് ബൊമ്മന് കടവും കിട്ടില്ലായിരുന്നു.
ഇടവഴിയിലൂടെ കള്ളുനിറച്ച കുപ്പി ചരടില്‍ തൂക്കി നടക്കുമ്പോള്‍ കാദറിനൊരു മോഹം തോന്നി. അവന്‍ ചുറ്റും കണ്ണോടിച്ചു. പശുവിന് തീറ്റയ്‌ക്ക് പുല്ലരിയാന്‍ ഉമ്മയോ വല്ലിമ്മയോ തൊടിയിലെത്തിയിട്ടുണ്ടോ എന്നു നോക്കി. ആരുമില്ല. ധൈര്യമായി. കുപ്പിയുടെ അടപ്പു പതുക്കെ തുറന്നു മണത്തു. ഹൗ... മുഖം ചുളിഞ്ഞു. വളിച്ച മണമായിരുന്നു വല്ലാത്തതുതന്നെ. ഇതാണോ മനുഷ്യന്‍മാര് പള്ളേല് മോന്തി നിറക്കുന്നത്! കള്ള് വയറ്റില് ചെല്ലുമ്പോള്‍ മത്തു പിടക്കുമെന്നു കേട്ടിട്ടുണ്ട്. യോഹന്നാന്‍ ചേട്ടന്‍ കള്ളുകുടിച്ച് പാട്ടും പാടി രസിച്ച് ആടിവരുന്നത് കാദര്‍ കണ്ടിട്ടുണ്ട്. കള്ള് വയറ്റിലെത്തിയാല്‍ സംഭവിക്കുന്ന അത്ഭുതങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ കാദറിന് ഒരു തുള്ളി നാവില്‍ വെച്ചു നോക്കണമെന്നു തോന്നി. ഉമ്മയറിഞ്ഞാല്‍ കഴുത്തറുക്കും. മൊല്ലാക്കയുടെയോ കാളിയാരുടെയോ ചെവിയിലെത്തിയാല്‍ കാപ്പി വടികൊണ്ട് തുടതല്ലിപ്പൊളിക്കുമെന്ന് കാദറിനറിയാതെയല്ല.കള്ളിത്തറിയില്‍ പിടിച്ച് മണ്‍തിട്ടയുടെ മുകളില്‍ കയറിനിന്ന് ഇടവഴിയുടെ രണ്ടറ്റത്തേക്കും നോക്കി. ഒറ്റ മനുഷ്യരുമില്ല. ഇടവഴിയിലേക്ക് തിരികെ ഇറങ്ങി കുന്തിച്ചിരുന്ന് കുപ്പിയുടെ അടപ്പുതുറന്ന് വരലില്‍ മുക്കി നാവിലേക്കു വെച്ചു. കള്ള് നൊട്ടിനുണഞ്ഞിറക്കിയപ്പോല്‍ തല പെരുത്തൊന്നുമില്ല. വല്ലാത്ത ചൊവ തന്നെ.....
കുരുപ്പുപിടിച്ച കോഴികളുടെ കൊക്കു പിളര്‍ത്തി കള്ളുകൊടുക്കാന്‍ വല്ല്യമ്മയെ കാദറു സഹായിച്ചു. കള്ളിന്റെ മണം പിടിക്കൂല എന്നു പറഞ്ഞ് ഉമ്മ അടുക്കലേക്കു വന്നില്ല. കുരുപ്പു മാറാന്‍ കോഴികളുടെ മുഖത്തു മഞ്ഞള്‍ അരച്ചു തേച്ചിട്ടുമുണ്ടായിരുന്നു.
ഗുളികന്‍ കാവില്‍ ഒരു കോഴിയെ കുരുതി കൊടുത്താന്‍ കോഴികളുടെ ദീനം മാറുമെന്ന് ബൊമ്മന്‍ പറഞ്ഞു. ഗുളികന്‍ കല്ലില്‍ തേങ്ങ മുട്ടിയുടച്ചാലും മതി. അസുഖം പിടിച്ച കോഴികളെ ഗുളികനു കൊടുക്കുന്നെതങ്ങിനെയാണ്. ശുദ്ധം വേണ്ട കാര്യമല്ലേ. നേര്‍ച്ച കൊടുക്കുന്നത് തേങ്ങ തന്നെ മതിയെന്ന് തുത്തുമ്മ ഉറപ്പിച്ചു.കൊടുവളളി കാക്കയുടെ കടയില്‍ നിന്നും തേങ്ങ വാങ്ങിച്ചു. പേശി പേശി നാലുറുപ്പികയ്‌ക്കാണ് കാക്ക സമ്മതിച്ചത്.
ഗുളികന്‍ കാവിലേക്ക് മൂപ്പനെ കാണാന്‍ പോകുമ്പോള്‍ വല്ലിമ്മാനൊപ്പം കാദറും കൂട്ടുപോയി. കോളനിയില്‍ താമസിക്കുന്ന കുന്നുമൂപ്പനാണ് കാവില്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നത്.കാവിനടുത്തുള്ള ആള്‍ സഞ്ചാരം കുറഞ്ഞ വഴിയിലൂടെ വേലിയരികില്‍ നിന്നും പറിച്ചെടുത്ത കരിമ്പിന്‍ പൂവും വീശി പശുവിനെ മേച്ചു നടക്കുമ്പോഴാണ് വിനു കാദറിനെ കണ്ടത്. വഴിയില്‍ കാവലിലേക്കു തിരിയുന്ന ഭാഗത്താണ് കാദര്‍ നിന്നിരുന്നത്. ഉറുമാല്‍ തലയില്‍ കെട്ടി മുക്കാല്‍ മുണ്ടുടുത്തു നില്‍ക്കുന്ന കാദറ് ഗുളികന്‍ കാവിന്റെ പരിസരത്തേക്ക് എത്തിനോക്കുകയാണ്. കാവിനുള്ളില്‍ നിന്നും കുഴലൂത്തുത കേള്‍ക്കുന്നുണ്ടായിരുന്നു. കാദറിന്റെ ധൈര്യം പരീക്ഷിക്കാന്‍ വിനു നിശ്ചയിച്ചു. പമ്മിപുറകിലൂടെ ചെന്ന് കാദറിന്റെ കഴുത്തിനു ഇരുവശത്തും ചെവിയിലും കരിമ്പിന്‍ പൂവുകൊണ്ടുരസി.
``ന്റള്ളോ'' കണ്ണുകള്‍ മിഴിച്ച് കാദര്‍ ഞെട്ടിത്തിരിഞ്ഞു. വിനുവിനെ കണ്ട് ``പടച്ചോനാണേ ഞാന്‍ പേടിച്ചു.''
``പേടിയുള്ളോരെന്തിനാ കാവിന്റടുക്കല്‍ വന്നത്?''
``തേങ്ങ മുട്ടാന്‍ വല്ലിമ്മക്ക് കൂട്ടുവന്നതാണ്.''
``നേര്‍ച്ച വിട്ടുന്നതുകാണാന്‍ കാവിനുള്ളില്‍ കാദറിനും പോവായിരുന്നില്ലേ?'' വിനു ചോദിച്ചു.
``പടച്ചോനേ.....''
കാദറിന്റെ നെഞ്ചിലൊരു ഗോളം പള്ളേയില്‍ നിന്നും ഉരുണ്ടുകയറി.
``മൊല്ലാക്കയെങ്ങാനും അറിഞ്ഞാല്‍ കൊല്ലും.''
കാദറിന്റെ കണ്ണില്‍ നോക്കി വിനു ചോദിച്ചു.``പേടിയുണ്ടോ?''
``ഇനിക്ക് മൊല്ലാക്കനെ മാത്രമേ പേടിയുള്ളൂ.''

മൂന്ന്
തലയില്‍ ഉറുമാലുകെട്ടി `മുസ്‌ആയഫും' മദ്രസാ പുസ്‌തകങ്ങളും കൈമടക്കില്‍ വെച്ച് കാദര്‍ ഓത്തു പള്ളിയിലേക്ക് നടന്നു. കരയുള്ള ഒറ്റമുണ്ട് കാദര്‍ ഞെരിയാണിവരെ ഉടുത്തിരുന്നു.
രാവിലെ ഏഴു മണിക്ക് ഓത്തുപള്ളിയില്‍ ആദ്യത്തെ ബെല്ലടിക്കും. `ഏഴര മണിയുടെ മൂന്നാമത്തെ ബെല്ലടിക്കുന്നതിനു മുമ്പ് ഓത്തുപള്ളിയിലെത്തിയില്ലെങ്കില്‍ മുഹമ്മദാലി ഉസ്‌താദിന്റെ അടികൊണ്ട് തുടയിലെ തോല് പൊളിഞ്ഞതു തന്നെ. കാദര്‍ വയലിലേക്കിറങ്ങി വേഗത്തില്‍ നടന്നു. പെയ്‌തിറങ്ങുന്ന മഞ്ഞിനുള്ളിലൂടെ കോച്ചിപിടിച്ചു നടക്കുമ്പോള്‍ ചുണ്ടുകളും പല്ലുകളും വിറയാര്‍ന്നു മിടിക്കുന്നുണ്ടായിരുന്നു. വരമ്പുകളില്‍ പുല്ലില്‍ വീണു കിടന്ന മഞ്ഞുതുള്ളികള്‍ കാലുകളെ നനച്ച് നീറ്റലുണ്ടാക്കി. കാദറിന്റെ കാലിലെ വരണ്ട തൊലിപ്പുറം തണുപ്പില്‍ വിണ്ടുകീറിയിരുന്നു.
രണ്ടാമത്തെ മണിയടിച്ച് ഫാത്തി ആ സൂറത്ത് ഓതുന്നതിനു മുമ്പേ കാദര്‍ ഓത്തു പള്ളയിലെത്തി. `യാസീന്‍' കാണാതെ ചൊല്ലി പഠിച്ചു വരാന്‍ പറഞ്ഞ ദിവസമാണ്. മുഹമ്മദാലി ഉസ്‌താദു വന്നു. ഹാജറെടുത്ത ശേഷം ഓരോരുത്തരെയായി. മേശക്കരുകിലേക്ക് മാറ്റിനിര്‍ത്തി ചൊല്ലിച്ചു.യാസിന്‍. വല്‍ ഖുര്‍ ആനില്‍ ഹക്കീം.... ഇന്നക്കലെ മിനല്‍ മുര്‍സലിന്‍...മക്കനയിട്ട നസീറയും കൗലത്തും മുനീറയും ഇസ്‌മായിലും എല്ലാം ചൊല്ലിക്കഴിഞ്ഞു. മുഴുവനായാലും ഓരോ വാക്കിന്റെയും മണിക്കലും നീട്ടലും ശരിയാക്കി ചൊല്ലിയില്ലെങ്കില്‍ കാപ്പിയുടെ വടിപുറത്തും തുടയിലും ആഞ്ഞു വീഴും. തിളച്ച എണ്ണയിലിട്ട് പരുവമാക്കിയ കാപ്പി വടിയാണ്. കൊറ്റനാടിന്റെ പോലത്തെ താടിയാണ് മുഹമ്മദാലി ഉസ്‌താദിന്. ഉസ്‌താദിന്റെ തല്ലു പേടിച്ച് മദ്രസ്സാ പഠനം നിറുത്തിയവരുമുണ്ട്.കാദര്‍ `യാസിന്‍' ശരിക്കു പഠിച്ചിട്ടില്ലായിരുന്നു. പകുതി വരെ മുക്കിമുരണ്ട് ചൊല്ലിയൊപ്പിച്ചിട്ടും മണിക്കലും നീട്ടലുമെല്ലാം തെറ്റിച്ചു. കാപ്പിവടി തുരുതുരെ ചന്തിയിലും പുറത്തും വീണു. ഉള്ളം കൈ അടികൊണ്ട് ചുകന്നിരുന്നു. വേദനിച്ചു കണ്ണുനിറഞ്ഞു.
``ഇബ്‌ലീസിന്റെ മോന്‍. ഓതി പഠിക്കൂല''മൊല്ലാക്ക ശകാരിച്ചു.
``നേരാംവണ്ണം ഓതാന്‍ മക്കളെ രാത്രി ദറസില്‍ വിടാന്‍ പറഞ്ഞാല്‍ തന്തേം തള്ളേം കൂട്ടാക്കൂല്ല.''
കാദര്‍ അടികൊണ്ടു ഞെരിപിരികൊണ്ടു.``കാദറേ ഇയ്യ് കുടീന്ന് ഓതിപ്പടിക്കലുണ്ടോ?''
തികട്ടി വന്ന കരച്ചില്‍ കടിച്ചുപിടിച്ചു കാദര്‍ തലയാട്ടി.
``എന്താടാ അനക്ക് നാവെറങ്ങിയോ'' ഉസ്‌താദ് വെറുതെ വിടുന്ന ഭാവമില്ലായിരുന്നു.
``ആ ബാക്കി ഓത് കേള്‍ക്കട്ടെ.''
കാദറിന് പകുതിക്കപ്പുറം കാണാപ്പാഠം അറിയില്ലായിരുന്നു. അവന്‍ തലകുനിച്ചു. കലികൊണ്ട മൊല്ലാക്ക തുടയില്‍ അടിക്കാനായി കാദര്‍ ഉടുത്ത ഒറ്റമുണ്ട് കൈകൊണ്ട് പൊന്തിച്ചപ്പോഴാണതു കണ്ണില്‍പ്പെട്ടതു. കാലിലൂടെ മൂത്രം ഒലിച്ചിറങ്ങിയപാട്.കാദറിന്റെ കൈയില്‍ നിന്നും ഖുര്‍ആന്‍ വാങ്ങിവെച്ച് മൊല്ലാക്ക അലറി.
``ഹറാം പെറന്ന പന്നി. കടക്കെടാ പുറത്ത്.''
മൊല്ലാക്ക കാദറിന്റെ പിരടിയില്‍ പിടിച്ച് പുറത്തേക്കു തള്ളി. പള്ളിയിലെ കാള്യാര് മൊയ്‌തീന്‍ കുട്ടി മുസ്ല്യാരെ വിളിച്ച് മൊല്ലാക്ക വിവരം പറഞ്ഞു. ഉസ്‌താദുമാര്‍ പറഞ്ഞതുകേട്ട് മുതിര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന രായിനും സിദ്ദിഖും കാദറിനെ വിളിച്ച് കിണറ്റിനരികിലേക്ക് നടന്നു.കാദര്‍ കരഞ്ഞു. അതുവകവെക്കാതെ അവര്‍ അവന്റെ കുപ്പായവും മുണ്ടും അഴിപ്പിച്ച് ശരീരത്ത് വെള്ളം കോരി ഒഴിച്ചു. ചകിരിത്തോട് ചെത്തിയുണ്ടാക്കിയ മിസ്വാക്കെടുത്ത് തേച്ചുരച്ച് കുളിപ്പിച്ചു.കാദറിനെ കുളിപ്പിക്കുന്നതില്‍ സിദ്ദിഖിനും രായിന്‍കുട്ടിക്കു വലിയ തൃപ്‌തിയുണ്ടായിരുന്നില്ല. ഉസ്‌താദുമാര്‍ പറഞ്ഞാല്‍ ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ എന്നു കരുതിയാണ്.... വെള്ളം കോരിയൊഴിക്കുമ്പോള്‍ കാദറിന്റെ ചെവിപിടിച്ചു തിരുമ്മി അവര്‍ അരിശം തീര്‍ത്തു.അത്താഴം കഴിഞ്ഞു കിടക്കുന്നതിന് മുമ്പ് മൂത്രമൊഴിക്കണമെന്ന് വല്ല്യമ്മ എന്നും കാദറിനോട് പറയാറുള്ളതാണ്.
രാത്രി പുറത്തിറങ്ങാനുള്ള പേടിയും മടിയും കാരണം മൂത്രമൊഴിക്കാതെ കിടക്കും. ഉറക്കത്തിനിടയില്‍ മൂത്രസഞ്ചിനിറഞ്ഞ് വേദനിക്കുമ്പോള്‍ ചിലപ്പോള്‍ ഉണര്‍ന്ന് ഉമ്മയെ വിളിക്കും. വിളക്കു കത്തിച്ച് വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ കൂട്ടിന് ഉമ്മയോ വല്ല്യുമ്മയോ എഴുന്നേറ്റുവരും.ഉറക്കത്തില്‍ മൂത്രമൊഴിക്കാന്‍ അറിഞ്ഞില്ലെങ്കില്‍ പായയിലൊഴിച്ചത് നേരം വെളുക്കുമ്പോഴാണ് അറിയുക. പായയിലും വരിപ്പുകളിലും നനവുണ്ടാകും. മൂത്രത്തിന്റെ കടും ചൂര് മൂക്കില്‍ തുളച്ചു കയറും. അന്നു രാവിലെ ഉമ്മയുടെ ശകാരം പൊടിപൂരമായിരിക്കും. തുത്തുമ്മ പായയും വിരിപ്പും കഴുകി സഹികെട്ടു. ഇതിനൊരവസാനമുണ്ടാകണമെന്ന് അവര്‍ കരുതി. ഓത്തു പള്ളിയില്‍ പോകുന്ന ഒന്നിനു മാത്രം വരുന്ന ചെക്കനാണല്ലോ.
വീണ്ടും പായയില്‍ മൂത്രമൊഴിച്ച ദിവസം രാവിലെ പുതപ്പും വിരിപ്പും പായയും ചുരിട്ടി കാദറിന്റെ തലയില്‍ വെച്ച് ആമിനുമ്മ കുളത്തിലേക്ക് നടത്തിച്ചു. അന്നു മദ്രസ്സയില്‍ പറഞ്ഞുവിടാതെ വെളുപ്പാന്‍ കാലത്ത് കാദറിനെക്കൊണ്ട് തേച്ചുകഴുകിപ്പിച്ചു.അതില്‍പിന്നെ കിടക്കപ്പായിലേക്ക് ചെല്ലുംമുമ്പ് കാദര്‍ മൂത്രമൊഴിക്കുന്നത് പതിവാക്കി. എന്നാലും ചില ദിവസങ്ങളില്‍ അവനറിയാതെ പണിപറ്റും. ഉമ്മയറിയാതെ എഴുന്നേറ്റ് പായ മടക്കി വെക്കുമെങ്കിലും അകം അടിച്ചുവാരുമ്പോള്‍ തറയിലെ നനവുകണ്ട് കള്ളത്തരം കയ്യോടെ പിടികൂടും. അതിനുള്ള ശിക്ഷ വൈകുന്നേരം സ്‌കൂള്‍ വിട്ട് ചെല്ലുമ്പോഴാണ്.കാപ്പിയും ചായയും കഞ്ഞിവെള്ളംപോലും ഒരു തുള്ളിയും തൊണ്ട നനക്കാന്‍ കാദറിന് കിട്ടില്ല. കുടിച്ചാല്‍ മൂത്രം ഒഴിച്ചു കൂട്ടാനല്ലേയെന്നാണ് തുത്തുമ്മ പറയുക. വെള്ളം കുടിക്കാന്‍ കൊടുക്കാണ്ടായെന്നുള്ള ഉമ്മയുടെ ശിക്ഷാവിധി തെറ്റിക്കാന്‍ വല്ല്യുമ്മയും കൂട്ടാക്കില്ല. വെകുന്നേരങ്ങളില്‍ അരിവറുത്ത് തേങ്ങ ചിരവിയതും ചായയിലിട്ടു കഴിക്കുന്നതിന്റെ രസം.... എത്ര ചിണുങ്ങിയാലും ഉമ്മയുടേയും വല്ല്യുമ്മയുടേയും മനസ്സലിയില്ല. സബിയത്തക്ക് കാദറിനോട് അലിവു തോന്നുമെങ്കിലും ഉമ്മയെ ധിക്കരിക്കാനുള്ള ധൈര്യമില്ലായിരുന്നു.
ഇന്നും പായ നനച്ചത് രാവിലെ അറിഞ്ഞിരുന്നു. കിടക്കപ്പായില്‍ നിന്നും എഴുന്നേറ്റ് മുഖം കഴുകി കാപ്പിയും കുടിച്ച് ഉമ്മ കള്ളത്തരം കണ്ടുപിടിക്കുന്നതിന് മുമ്പ് നേരത്തേ മദ്രസ്സയിലേക്ക് നടന്നു. മൊല്ലാക്ക പിടികൂടുമെന്നു കരുതിയതല്ല. ഇനി കുട്ടികളൊക്കെ അറിയും. വീടിനടുത്തുള്ള കുട്ടികളുടെയിടയിലെല്ലാം `പായിപാത്തിയെന്ന്' പേരു വീണിട്ടുണ്ട്. മദ്രസ്സയില്‍ അറിഞ്ഞാല്‍ സ്‌കൂളില്‍ പരസ്യമാകാനും വലിയ താമസം വരില്ല. കാദറിന് വല്ലാത്ത നാണക്കേടു തോന്നി.
കാദറിനെ തേച്ചുകുളിപ്പിച്ച് സിദ്ദിഖും രായിനും ക്ലാസിലേക്ക് പോയി. കാദറിനന്ന് ക്ലാസില്‍ കയറാന്‍ കഴിഞ്ഞില്ല. അവന്‍ പള്ളിയുടെ പിന്നാമ്പുറത്ത് വെയില്‍ കാഞ്ഞു നിന്നു. സലാത്തും ചൊല്ലി മദ്രസ്സവിട്ട് കുട്ടികള്‍ പിരിഞ്ഞു പോയപ്പോള്‍ മൊല്ലാക്ക കാദറിനെ വിളിച്ചു.
``രാവിലെ എന്തു കഴിച്ചാണ് ഇയ്യ് വരുന്നത്?''
``പുട്ടും കടലയും''
``പല്ലും മോറും കഴികീട്ടാണോ പള്ളേല് നിറക്കുന്നത്?''
കാദര്‍ മിണ്ടിയില്ല. ഉമിക്കരികൊണ്ടാണ് പല്ലു തേക്കുന്നത് ഈര്‍ക്കിള്‍ ചീന്തി നാവും വടിക്കാറുണ്ട്. അതവന്‍ പറഞ്ഞില്ല.`
`പായിലും പാത്തി വൃത്തികെട്ട് ഇനി ഓതാന്‍ വന്നാല്‍ കാലു തല്ലിയൊടിക്കും. ഓര്‍മ്മിച്ചോ'' ഉസ്‌താദ് പറഞ്ഞു.
``ഖുര്‍ആന്‍ കയ്യിലുണ്ടെന്ന വിചാരമെങ്കിലും വേണം. ഇബ്‌ലീസ്. അന്റെ തന്തേനേം തള്ളേനേം കാണട്ടെ. ചോദിക്കുന്നുണ്ട്.''
മൊല്ലാക്കയുടെ മുന്‍പില്‍ നിന്നും രക്ഷപ്പെട്ടപ്പോള്‍ കാദര്‍ റോഡിലിറങ്ങി വേഗം സ്‌കൂളിലേക്കു നടന്നു. കാലിന്റെ തുടയില്‍ കാപ്പിവടികൊണ്ടടിച്ച നീറ്റലുണ്ടായിരുന്നു.

നാല്
വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന് കാദറും വിനുവും ഒന്നിച്ച് വയലിലേക്കിറങ്ങും. വിനു തോര്‍ത്തുമുണ്ടു കരുതിയിട്ടുണ്ടാവും. പാടത്തെ വെള്ളം കെട്ടി നില്‍ക്കുന്ന തടങ്ങളില്‍ തോര്‍ത്തുമുണ്ട് വലയാക്കി മീന്‍ കോരി പിടിച്ചു കുപ്പിയിലാക്കും. പരല്‍ മീനുകളാണ് അധികവും കിട്ടുന്നത്. ചെളിയില്‍ കൈയിട്ടു തിരഞ്ഞാല്‍ വട്ടോനെ കിട്ടും. വട്ടോന്‍ പിടിയില്‍ നില്‍ക്കില്ല. കൈക്കുള്ളില്‍ പെട്ടാലും വഴുതി ഒരു പോക്കാണ്.
സ്‌കൂളവധി ദിവസം നൂല്‍പ്പുഴയില്‍ കാദറും വിനുവും ചൂണ്ടയിടാന്‍ പോകുന്നതിന്റെ കുറെമുകള്‍ ഭാഗത്തായിട്ടാണ് കുണ്ടൂര്‍ കയവും ഭഗവതി കുണ്ടും. കുണ്ടൂര്‍ കയത്തില്‍ ധാരാളം മീനുകളുണ്ട്. കാദറിന്റെ അമ്മാവന്‍ കുഞ്ഞാവ തോട്ടയെറിയാന്‍ പോകുന്നതവിടെയാണ്. കാദറിനും വിനുവിനും കുണ്ടൂരും ഭഗവതി കുണ്ടും കാണാന്‍ പോകണമെന്നുണ്ട്. കനത്തു നില്‍ക്കുന്ന കാട്ടിനുള്ളിലൂടെ ഒറ്റക്കു പോകാന്‍ പേടിയാണ്. കാട്ടുപടര്‍പ്പുകള്‍ക്കിടയില്‍ ക്രൂരമൃഗങ്ങള്‍ പതുങ്ങി നില്‍ക്കുന്നുണ്ടാവും.നൂല്‍പ്പുഴയുടെ ഇരുവശങ്ങളിലും ചൂരല്‍ക്കാടുകള്‍ വളര്‍ന്നിരുന്നു. ഇടതൂര്‍ന്നു നില്‍ക്കുന്ന ചൂരല്‍തലപ്പുകളെ തൊട്ടുകൊണ്ടാണ് നൂല്‍പ്പുഴ ഒഴുകുന്നത്. കുഞ്ഞാവ കൂട്ടുകാരൊത്തു കുണ്ടൂരില്‍ തോട്ടയെറിയാന്‍ പോകുന്നേരം ഒരു ദിവസം പോകണമെന്നു കാദര്‍ പറഞ്ഞു.
തോട്ടപൊട്ടിച്ചു മീന്‍ കിട്ടുന്ന ദിവസങ്ങളില്‍ അര ചെരുവം മീന്‍ കുഞ്ഞാവ തുത്തുമ്മക്ക് കൊണ്ടുകൊടുക്കും. അതില്‍ നിന്നൊരു പങ്ക് തുത്തുമ്മ വിനുവിന്റെ വീട്ടിലും എത്തിക്കുമായിരുന്നു. മുളകരച്ച് കുടംപുളിയിട്ട് വറ്റിച്ചെടുക്കുന്ന പുഴമീനും കൂട്ടി കാദര്‍ പതിവിലേറെ ചോറുണ്ടിട്ടുണ്ട്.
നൂല്‍പുഴയുടെ തീരത്തു താമസിക്കുന്ന പറയന്മാര്‍ മുളയും ഈറ്റയും വെട്ടി കുട്ടയും മുറവും മെടഞ്ഞ് പൂജ കഴിച്ച അരിയും പൂവും ഭഗവതി കുണ്ടിലിടും. മീനുകള്‍ക്കുള്ള നേര്‍ച്ചയരിയാണിത്. അരിമ്പാറയും പാലുണ്ണിയും മാറാന്‍ അരിയും പൂവ്വും ഭഗവതിക്ക് നിവേദിച്ച ശേഷം ഭഗവതി കുണ്ടിലെറിഞ്ഞാല്‍ മതിയെന്നാണു വിശ്വാസം.കുണ്ടൂര്‍ കയത്തിന് മുകളിലാണ് ഭഗവതികുണ്ട്. ഇലകള്‍ വീണു കുതിര്‍ന്ന ഭഗവതി കുണ്ടില്‍ നിറയെ മല്‍സ്യങ്ങളുണ്ട്. ഒഴുക്കില്‍പ്പെട്ട് ഭഗവതി കുണ്ടിലെ മീനുകള്‍ കുണ്ടൂര്‍ കയത്തില്‍ എത്താറുണ്ട്. അവയെല്ലാം ചൂണ്ടയുടെ കൊളുത്തിലോ വലയിലോ പെടാതെ രാത്രിയില്‍ ഒഴുക്കിലൂടെ തിരിച്ചു കയറി ഭഗവതി കുണ്ടില്‍ തന്നെ എത്തുമെന്നാണ് പറയുന്നത്.
ഒരു ദിവസം കുണ്ടൂര്‍ കയത്തില്‍ കുഞ്ഞാവയും കൂട്ടുകാരും തോട്ടയെറിഞ്ഞു. മൂന്നു തോട്ട തീ കൊളുത്തിയെറിഞ്ഞെങ്കിലും ഒരു പരല്‍ മീന്‍ പോലും ചത്തുപൊങ്ങിയില്ല. വെറും കൈയോടെ തിരിച്ചുപോകാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു.നൂല്‍പ്പുഴയുടെ തീരത്തെ കാടുകളിലെ വാറ്റിന്റെ ലഹരി അവരുടെ തലക്ക് മത്ത് പിടിപ്പിച്ചിരുന്നു. അവര്‍ കുണ്ടൂര്‍ കയത്തിനരികില്‍ നിന്നും പുഴയുടെ ഒഴുക്കിനെതിരെ തീരത്തെ കാട്ടുപടര്‍പ്പുകള്‍ക്കിടയിലൂടെ നടന്നു.ഭഗവതികുണ്ട് നിശബ്‌ദമായിരുന്നു. കയത്തിന് മുകളില്‍ വീണുകിടന്ന പഴുക്കിലകള്‍ കാറ്റത്ത് ഒഴുകി പരന്നു. ശ്വസിക്കാന്‍ നീര്‍പരപ്പില്‍ ചുണ്ടുപിളര്‍ത്തി വലിയ മത്സ്യങ്ങളുയര്‍ന്നു വരുമ്പോള്‍ കയത്തില്‍ ഓളം വെട്ടലുകളുണ്ടായി. നേര്‍ച്ചയെറിഞ്ഞ അരിയും പുവും കയത്തിനരികില്‍ ചിതറി കിടന്നിരുന്നു.കുഞ്ഞാവയും സുരയും ചുറ്റിലും നോക്കി. കാറ്റില്‍ ചൂരല്‍കാടിന്റെ ചാഞ്ചാട്ടമല്ലാതെ ജീവികളാരുമില്ല. കുഞ്ഞാവ സഞ്ചിയില്‍ നിന്നും ഒരു തോട്ടയെടുത്ത് തീ കൊളുത്തി വീശിയെറിഞ്ഞു.തോട്ട ഹുങ്കാരവത്തോടെ പൊട്ടി. ആര്‍ത്തലച്ച് ഗവതി കുണ്ട് കലങ്ങിമറിഞ്ഞു. കയത്തിന്റെ അടിത്തട്ടോളം കണ്ടു. പ്രാണവേദയോടെ മല്‍സ്യങ്ങള്‍ പിടഞ്ഞു.കയത്തിനു മുകളില്‍ അര്‍ദ്ധ പ്രാണനോടെ മീനുകള്‍ പൊങ്ങിവന്നു. ഒരു കുമ്പാരം മീനുണ്ടാകും. എല്ലാം കൊണ്ടു പോകുന്നതെങ്ങിനെയാണ്. കുഞ്ഞാവ മനസ്സു നിറഞ്ഞു സുരയോടു ചോദിച്ചു.നിറയെ മല്‍സ്യം പൊങ്ങുന്നതുകണ്ട് സുരയും ഉഷാറിലായിരുന്നു. ഭഗവതി കുണ്ടിലെ വലിയ മീനുകളെല്ലാം പൊങ്ങിവരില്ല. അടിത്തട്ടിലടിയുന്നത് മുങ്ങിതപ്പി എടുക്കണം.
സുര ഷര്‍ട്ടും മുണ്ടും അഴിച്ച് കരയിലിട്ടു. ജട്ടിമാത്രം ധരിച്ച് കയത്തിലേക്കു ചാടിമറിഞ്ഞ് മുങ്ങാം കുഴിയിട്ടു.ഒരു നിമിഷം. രണ്ടു നിമിഷം...... മൂന്ന്.... നാല്. അഞ്ച്. സുര പൊങ്ങി വന്നില്ല. അടിതട്ട് കാണാനും വയ്യ. കയം കലങ്ങി മറിഞ്ഞിരിക്കുകയാണ്. ``സുരേ......'' കുഞ്ഞാവ വിറയാര്‍ന്നു വിളിച്ചു. കുഞ്ഞാവയുടേയും കൂടെയുണ്ടായിരുന്ന അഹമ്മദിന്റെയും ശരീരം കിടുത്തു. ഉള്ളില്‍ ഭയാശങ്കകള്‍ നിറഞ്ഞു.കയത്തില്‍ മരത്തിന്റെ വേരുകളുണ്ട്. അതിലെങ്ങാനും ഉടക്കി നിന്നാല്‍ പൊങ്ങിവരാറില്ല. പടച്ചോനെ...... ഞെട്ടലോടെയാണ് കുഞ്ഞാവ അതോര്‍മ്മിച്ചത്. തലക്കു പിടിച്ച വാറ്റു ചാരായത്തിന്റെ മത്തിറങ്ങിയിരുന്നു. കയത്തില്‍ പതുങ്ങി കിടന്ന വേരുകള്‍ കുരുക്കായിട്ടുണ്ടാകുമോ? മുങ്ങാംകുഴിയിട്ടു തപ്പുമ്പോള്‍ ചേറില്‍ മുഖം പൂണ്ടുപോയാലും രക്ഷപ്പെടാനാവില്ല. മൂക്കിലൂടെ ശ്വാസനാളത്തിലേക്കു ചേറുകയറി നിമിഷ നേരം കൊണ്ടായിരിക്കും ജീവന്‍ നില്‍ക്കുന്നത്.കൂക്കി വിളിച്ചാല്‍ കേള്‍ക്കാന്‍ ആരും സമീപ പ്രദേശത്തില്ല. കാടിനപ്പുറത്ത് നൂല്‍പ്പുഴയുടെ തീരങ്ങളിലായി കുടിലുവെച്ചുകൂടുന്ന പറയന്മാരാണ് ഓടികൂടാനുള്ളത്. ഭഗവതി കുണ്ടില്‍ തോട്ടയെറിഞ്ഞാല്‍ അവര്‍ ബാക്കിയുള്ളവരെ കൂടി തല്ലിക്കൊല്ലും.
``അഹമ്മദേ എന്താ നമ്മള് ചെയ്യണ്?'' കുഞ്ഞാവ ദീന സ്വരത്തില്‍ ചോദിച്ചു.
വരുന്നതുവരട്ടെ എന്ന് മനസ്സിലുറപ്പിച്ച് കുഞ്ഞാവ ധൈര്യത്തോടെ പറയരുടെ വീടുകളില്‍ ചെന്ന് വിവരം പറഞ്ഞു. അഹമ്മദിനെ സുരയുടെ വീട്ടില്‍ വിവരമറിയിക്കാന്‍ പറഞ്ഞുവിട്ടു. ആളുകള്‍ കൂടി. വൈകുന്നേരത്തിന് മുമ്പ് പോലീസുമെത്തി.പറയന്മാരുടെ മനസ്സു പുകഞ്ഞു. ഭഗവതി കുണ്ടിലാണ് തോട്ടയെറിഞ്ഞിരിക്കുന്നത്. അതിനുള്ള ശിക്ഷ ഭഗവതി തന്നെ നല്‍കി. അതോര്‍മ്മിച്ചപ്പോള്‍ അവരുടെ പുകച്ചിലടങ്ങി.
ഭഗവതി കുണ്ടില്‍ ചാടി ശവം തപ്പാന്‍ ആരും തയ്യാറായില്ല. ഏതു കയത്തിലും ചാടിമറിയുന്ന വിരരാരും തന്നെ ഭഗവതികുണ്ടില്‍ ചാടാന്‍ ധൈര്യം കാണിച്ചില്ല. ബ്രാണ്ടിയും അഞ്ഞൂറ് രൂപയും വാഗ്‌ദാനം ചെയ്‌തിട്ടും ആരും മുന്നോട്ട് വന്നില്ല. അടിയൊഴുക്കും പൊന്തി നില്‍ക്കുന്ന വേരുകളും ജീവന്‍കൊണ്ടു പോകുമെന്ന ഭയമായിരുന്നു.
മൂന്നാം നാള് കുണ്ടൂര്‍ കയത്തില്‍ താഴെ പാലത്തിനരുകില്‍ സുരയുടെ ശവം പൊന്തി. മീന്‍കൊത്തിതിന്ന് ശരീരം വികൃതരൂപമായിരുന്നു. രണ്ടുകണ്ണുകളും മല്‍സ്യങ്ങള്‍ക്ക് ഭക്ഷണമായി. ഒരു ഭയാനകരൂപം. കുഞ്ഞാവ ഒരു തവണയേ നോക്കിയുള്ളൂ. ബോധം മറിഞ്ഞ് കുഴഞ്ഞു വീണു.ഭഗവതികുണ്ടും തോട്ടപൊട്ടുന്ന ശബ്‌ദവും പിടഞ്ഞുമറിഞ്ഞ് ചത്തുപൊങ്ങുന്ന മീനുകളും കുഞ്ഞാവയുടെ ഉറക്കം കെടുത്തി. അതില്‍പിന്നെ തോട്ടയെറിയാന്‍ കുഞ്ഞാവ നൂല്‍പ്പുഴയുടെ ഭാഗത്തേക്ക് പോകാതെയായി.മാമന്റെ കൂടെ പോയി കുണ്ടൂരും ഭഗവതി കുണ്ടും കാണാമെന്ന കാദറിന്റെ മോഹവും പൊലിഞ്ഞുവീണു.

അഞ്ച്
കാദറിന്റെ എളാമ്മ.....സബിയത്ത നന്നായി പായ നെയ്യും, പുരയിലേക്ക് ആവശ്യമുള്ള പായകളെല്ലാം സബിയത്തയാണ് നെയ്‌തുണ്ടാക്കുന്നത്. ചെറുപ്പത്തില്‍ പായ നെയ്‌ത് ഒരുത്സാഹത്തിന് പഠിച്ചതായിരുന്നു.
ചതുപ്പും കൈതക്കാടും നിറഞ്ഞ സരോജിനികൊല്ലിയില്‍ നിന്നുമാണ് പായ നെയ്യാന്‍ കൈതോല വെട്ടിയിരുന്നത്. പായ നെയ്യാന്‍ ഓല വെട്ടാന്‍ സബിയത്തയുടെയും പണിക്കാരത്തി പെണ്ണുങ്ങളുടേയും കൂടെ കാദര്‍ സരോജിനികൊല്ലിയില്‍ പോയിട്ടുണ്ട്. കൊല്ലിയില്‍ നിന്നും വെട്ടിക്കൊണ്ടുവരുന്ന കൈതയോലകള്‍ മുള്ളുകളഞ്ഞ് ചീന്തി വട്ടുകളാക്കി ഉണക്കാനിടും. ഉണങ്ങിക്കഴിഞ്ഞ് വീതി കുറച്ചു ചീന്തിയിട്ടാണ് നെയ്യാന്‍ തുടങ്ങുക. സബിയത്ത നല്ല കൈയൊതുക്കത്തോടെയാണ് നെയ്‌തിരുന്നത്. ശ്രദ്ധിച്ചു ഓല വെട്ടിയെടുത്തില്ലെങ്കില്‍ സരോജിനികൊല്ലിയിലെ ചതുപ്പില്‍ താഴ്‌ന്നുപോകും. യക്ഷികള്‍ പക തീര്‍ക്കാനായി ചതുപ്പില്‍ താഴ്‌ത്തി കൊല്ലാറുള്ള കഥ പറഞ്ഞു കേട്ടിട്ടുണ്ട്.
കൈതയോല കെട്ടാക്കി തലയിലേറ്റിയ പണിക്കാരത്തി സ്‌ത്രീകളുടെ കൂടെ പുരയിലേക്ക് നടക്കുമ്പോഴാണ് സബിയത്ത സരോജിനിക്കൊല്ലിയെക്കുറിച്ചുള്ള കഥ പറഞ്ഞത്.
പുരയില്‍ പണിത്തിരക്കു കുറഞ്ഞ സമയം നോക്കി കൈതയോല വെട്ടാന്‍ സബിയത്ത പണിക്കാരത്തികളുമായി പോവും. കാടിനുള്ളിലൂടെ കൊല്ലിയിലേക്കിറങ്ങുമ്പോള്‍ തന്നെ കൈതപ്പൂവിന്റെ വാസന വരും. കൈതപ്പൂമണം മൂക്കില്‍ കയറുമ്പോള്‍ സബിയത്ത കൈതയോല വെട്ടാതെ മാറിനില്‍ക്കും.
കൈതപ്പൂവാസന മണത്തുവരുന്ന പാമ്പുകള്‍ കൈതച്ചെടികള്‍ക്കിടയിലെ തണുപ്പില്‍ പതുങ്ങിയിരിപ്പുണ്ടാകുമെന്നാണ് കാരണം പറയുക. താടിക്ക് കൈകൊടുത്ത് വീണുകിടക്കുന്ന വീട്ടിമരത്തില്‍ മാറിയിരുന്ന് ചിന്തിക്കുന്ന സബിയത്തയുടെ മുഖം കണ്ടാലറിയാം സത്യം അതൊന്നുമല്ലെന്ന്......
സബിയത്തയെ പുതിയാപ്ല മോയിന്‍കുട്ടി ഒഴിവാക്കിപ്പോയിട്ട് നാലു വര്‍ഷം കഴിഞ്ഞു. മലപ്പുറത്തുനിന്നും ചുരം കയറി സെന്റ് കച്ചവടത്തിനു വന്ന മോയിന്‍കുട്ടിക്ക് പള്ളിയിലെ മുസ്ല്യാരുടെ വാക്കുകേട്ട് സീകാക്ക സബിയത്തയെ നിക്കാഹു ചെയ്‌തു കൊടുക്കുകയായിരുന്നു. റോസ്, ജാസ്‌മീന്‍, ചന്ദനം, യൂക്കാലിപ്‌സ് തുടങ്ങി പല മണമുള്ള സെന്റുകള്‍. മോയിന്‍കുട്ടിക്കയുടെ സെന്റ് പെട്ടിയിലുണ്ടായിരുന്നെങ്കിലും കൈതപ്പൂവിന്റെ വാസനയുള്ള സെന്റായിരുന്നു മോയിന്‍കുട്ടിക്ക തേച്ചിരുന്നത്. സബിയത്തയുടെ പുള്ളിത്തട്ടത്തിലും മിന്നുന്ന കുപ്പായത്തിലുമെല്ലാം അതേ സെന്റായിരുന്നു തേച്ചുകൊടുത്തിരുന്നത്. സബിയത്തക്കും ആ മണം ഇഷ്‌ടമായിരുന്നു. അറക്കകത്തുള്ള മരപ്പെട്ടി തുറക്കുമ്പോള്‍ കൈതപ്പൂമണം മുറിയിലാകെ പടരും. ഒരു സെന്റുകുപ്പി ആ പെട്ടിയിലുണ്ട്. വീട്ടിലേക്കെന്നും പറഞ്ഞ് ചുരമിറങ്ങിപ്പോയ മോയിന്‍കുട്ടിക്ക നാലുകൊല്ലമായിട്ടും ഇതുവരെ മടങ്ങിവന്നില്ല.
മോയിന്‍ക്കയെ ഓര്‍മ്മവരുമ്പോഴൊക്കെ സബിയത്ത മരപ്പെട്ടി തുറന്ന് കൈതപ്പൂമണമുള്ള സെന്റ് എടുത്തു കൈതപ്പൂമണത്തില്‍ മയങ്ങും. ചിലപ്പോഴൊക്കെ ഈ ദുനിയാവില് ഞാനൊറ്റക്കാണല്ലോ എന്ന വിചാരം വരുമ്പോള്‍ സബിയത്തയുടെ മനസ്സു വിങ്ങിപ്പോകും. അപ്പോള്‍ കൈതപ്പൂമണം തട്ടി തൊടിയില്‍ നിന്നൊരു പാമ്പിഴഞ്ഞുവന്ന് കൊത്തി കൊന്നോട്ടേ എന്നുവരെ തോന്നിയിട്ടുണ്ട്.
പുറത്തു മഴ അലച്ചു പെയ്യുന്ന രാത്രിയിലായിരിക്കും വേണ്ടാത്ത വിചാരങ്ങളൊക്കെ മനസ്സില് തോന്നുക. മഴ പെയ്യുമ്പോള്‍ മനസ്സു നിശബ്‌ദമായി ഇഷ്‌ടമുള്ള ആളുടെ അടുക്കലെത്തും. അകന്നുപോയ മോഹങ്ങളാണെങ്കില്‍ ആ ഓര്‍മ്മകള്‍ ഒരലട്ടലാണ്.സബിയത്തയുടെ ഏകാന്തതയില്‍ മനസ്സില്‍ നിറയെ മോയിന്‍കുട്ടിക്കയായിരുന്നു.
പണിക്കാരത്തി പെണ്ണുങ്ങള്‍ കൈതയോല വെട്ടുകയാണ്. കുറച്ചു മാറി നിലത്തു കാട്ടുപടര്‍പ്പിനു മീതെ വീണുകിടക്കുന്ന കരിവീട്ടിയുടെ ഒരു കമ്പില്‍ ഇരിക്കുമ്പോള്‍ ഇളം കാറ്റിന് കൈതപ്പൂവിന്റെ വാസനയുള്ളത് സബിയത്ത അറിഞ്ഞു.ചുരം കയറി അത്തറു വില്‍ക്കാന്‍ മോയിന്‍കുട്ടിക്കവരുന്ന ദിവസം.........
``വരും. പള്ളി മൈതാനിയിലേക്കെന്നെ എടുക്കുംമുമ്പ് മമ്പറത്തെ തങ്ങള്‍പാപ്പ ഓരെ ഇന്റെ കണ്‍മുമ്പിലെത്തിക്കും.'' സബിയത്ത ഹൃദയം നൊന്ത് ആശിച്ചു.
``ഒന്നുകൂടി കണ്ടിട്ട് മരിച്ചാലും വേണ്ടീല്ല....''ഒരിറ്റു കണ്ണുനീര്‍ കരിവീട്ടിയില്‍ വീണു തെറിച്ചു.
കൈതപ്പൂവിന്റെ മണത്തിനൊപ്പം ഒരു ദുശിച്ച ഗന്ധം കൂടി മൂക്കില്‍ കയറുന്നു. എന്തോ അഴുകിയ ദുര്‍ഗന്ധമാണ്. ഇളം കാറ്റിന്റെ നേരിയ തിരയിളക്കത്തില്‍ മൂക്കിലതു തുളച്ചു കയറുന്നു. കാട്ടു ജന്തുക്കളെന്തെങ്കിലും ചത്തുചീഞ്ഞതായിരിക്കുമെന്നാണ്‌കരുതിയത്. കരിവീട്ടിയില്‍ എഴുന്നേറ്റുനിന്ന് സബിയത്ത അപ്പുറത്തേക്കു നോക്കി. അവിടെ മരത്തിനു ചുവട്ടില്‍ ഒരു വീക്കിലി കിടക്കുന്നു. കരിമരുതിന്റെ ചുവട്ടിലാണ്. സമീപത്ത് രണ്ട് പ്ലാസ്റ്റിക്ക് ചെരുപ്പുകളുമുണ്ട്. സ്‌ത്രീകളുപയോഗിക്കുന്ന ജോഡി ചെരുപ്പാണ്. മനസ്സില്‍ അശുഭചിന്തകള്‍ കൂട്ടുകൂടാന്‍ തുടങ്ങി. കൈകാലുകള്‍ വിറക്കുന്നു.
സബിയത്ത കൊല്ലിയിലേക്ക് ചെന്നു കൂട്ടുപണിക്കാരോട് വിവരം പറഞ്ഞു.അവരൊന്നിച്ച് പോയി നോക്കാനുറച്ചു. കരിമരുതിന്റെ ചുവട്ടിലെത്തും മുമ്പേ കണ്ടു. മരത്തില്‍ അധികം ഉയരത്തിലല്ലാതെ ഒരസ്ഥികുടം. ഒരു പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കെട്ടിയാണ് തൂങ്ങിയിരിക്കുന്നത്. അഴുകി ഒലിച്ചുവീണ മാംസം അവിടവിടെ ബാക്കി നില്‍പ്പുണ്ട്. മുടി കൊഴിയാതെ കാറ്റില്‍ പാറി മരത്തില്‍ ചുറ്റി പിടിച്ചിരുന്നു. സബിയ അതു കണ്ടു പേടിച്ച് നിലവിളിച്ചു. കത്തിയും വലിച്ചെറിഞ്ഞ് അവര്‍ കൊല്ലിയില്‍ നിന്നും ഓടി.
വിവരം കേട്ടറിഞ്ഞ് ആളുകള്‍ കൂടി. ആളെ തിരിച്ചറിയാന്‍ ദിവസങ്ങളെടുത്തു.ആളെ തിരിച്ചറിയുന്നതിനു മുമ്പേ കൊല്ലിയുടെ സമീപം പെട്രോളൊഴിച്ച് കത്തിച്ച് ശവം സംസ്‌കരിച്ചു. കൊലപാതകമോ ആത്മഹത്യയോ എന്നു തിട്ടപ്പെടുത്താന്‍ കഴിഞ്ഞില്ല. സരോജിനിയെന്നാണ് പേരെന്ന് പിന്നീടാണു പറഞ്ഞു കേട്ടത്. ടൗണിലെ ചേരിയില്‍ താമസിച്ചിരുന്ന സരോജിനിയെ കാണാതായതുമായി ബന്ധിപ്പിച്ചു പോലീസന്വേഷണം വന്നപ്പോഴാണ് ചിത്രം തെളിഞ്ഞത്.ചേരിയില്‍ താമസിച്ചിരുന്ന സരോജിനിക്ക് കൂട്ടിനാരും ഇല്ലായിരുന്നു. അനാഥയായ അവരുടെ ജീവിതാവസാനം ഏറെ ദുരൂഹതകള്‍ ബാക്കിയാക്കി. അങ്ങനെയാണ് കൈതക്കൂട്ടങ്ങളും ചതുപ്പും നിറഞ്ഞ കൊല്ലിക്ക് സരോജിനി കൊല്ലിയെന്നു പേരുവന്നത്. സരോജിനി കുണ്ടെന്നും പറയുന്നവരുണ്ട്.

ആറ്
സരോജിനികൊല്ലിയുടെ പ്രേതകഥ കേട്ടശേഷം കാദറിന് രാത്രി ഭയാശങ്ക കൂടി.
നമ്പൂതിരിച്ചിയെ കണ്ട് പേടിച്ചു പനിച്ചത് ആയിടക്കായിരുന്നു. മൊല്ലാക്ക ചരക്ക് മന്ത്രിച്ചൂതി കഴുത്തില്‍ കെട്ടിക്കൊടുത്തിട്ടും പനി മാറിയില്ല.അക്കരെ പറമ്പിലുള്ള നമ്പൂതിരിയുടെ വീട്ടില്‍ കൂട്ടിന് പോയതായിരുന്നു കാദര്‍. കാദറിന്റെ തരക്കാരായ ഇരട്ടപെറ്റ പെണ്‍കുട്ടികളായിരുന്നു നമ്പൂതിരിക്ക്. സന്ധ്യാപൂജയും കഴിഞ്ഞ് നടയടച്ച് അമ്പലത്തില്‍ നിന്നും നമ്പൂതിരി എത്തുന്നതു വരെ അയല്‍ വീട്ടിലെ ആരെങ്കിലും കുട്ടികള്‍ക്ക് കൂട്ടിരിക്കും.അവരുടെ അമ്മ മരിച്ചതില്‍ പിന്നെയാണത്. കാദറും ഉമ്മയുമെല്ലാം നമ്പൂതിരിച്ചി എന്നാണ് വിളിക്കുക. ആറുമാസമായി നമ്പൂതിരിച്ചി മരിച്ചിട്ട്. മാറ്റിയാലും മാറാത്ത തലവേദനയായിരുന്നു. ചികിത്സിച്ചു മടുത്തു. നമ്പൂതിരി വശം കെട്ടു. പ്‌രാകി പറയാന്‍ തുടങ്ങി.പണ്ടാരം ചത്തുകിട്ടിയാല്‍ സ്വര്യമായി എന്നായിരുന്നു നമ്പൂതിരിക്ക്.
തലപൊന്തിക്കാനാക്കാതെ നമ്പൂതിരിച്ചി പായയില്‍ കിടപ്പ് തന്നെയായിരുന്നു. ഒരു മൂളല്‍ മാത്രമുണ്ടാകും. പുറത്ത് പുലരിയില്‍ മഞ്ഞുപെയ്യുന്നതും സന്ധ്യാവെട്ടം പരക്കുന്നതും നിശ്ചയമില്ലാതെ ഒരു മയക്കമാണ്. നല്ല മനസ്സ് തോന്നി നമ്പൂതിരി കഞ്ഞി വെള്ളം വല്ലതും കോരി കൊടുത്തെങ്കിലായി. കുട്ടികള്‍ക്കും തള്ളക്കും വെച്ചുണ്ടാക്കിയശേഷം വയലിലെ കുണ്ടില്‍ നിന്നും വെള്ളമെടുത്ത് വീട് അടിച്ചു തെളിച്ചു വൃത്തിയാക്കിയാണ് നമ്പൂതിരി പൂജക്ക് പോകുന്നത്.
നമ്പൂതിരി വേറെ സംബന്ധം ആലോചന നടത്തുന്നുണ്ടായിരുന്നു. അമ്പലത്തില്‍ ശാന്തിയായി വന്നപ്പോള്‍ പത്തുസെന്റ് സ്ഥലം വാങ്ങി വീടുകെട്ടിയുണ്ടാക്കിയതാണ് നമ്പൂതിരി. അന്ന് നമ്പൂതിരിച്ചിയെ കാണാന്‍ ഒരു ചേല് തന്നെയായിരുന്നു. കണങ്കാല്‍ വരെയും പനങ്കുലപോലുള്ള മുടിയാണ്. പെണ്ണുങ്ങള്‍ കണ്ടാല്‍ അസൂയകൊള്ളും.
ദീനം കൂടിയപ്പോള്‍ നമ്പൂതിരി മുടി കത്രിക വെച്ച് വെട്ടിക്കളഞ്ഞു. കുറ്റി തലമുടിയുമായി നമ്പൂതിരിച്ചി കിടക്കുന്നതു കാണുമ്പോള്‍.... ഇരട്ട കുട്ടികള്‍ ലക്ഷ്‌മിക്കും ജയക്കും അമ്മയെപ്പോലെ മുടിയുണ്ട്. അവര്‍ കുറുന്തോട്ടിയും ചെമ്പരത്തിയും കൊണ്ട് താളിയുണ്ടാക്കി തേച്ചാണ് മുടികഴുകുക. സോപ്പ് തലമുടിയില്‍ തൊടുക പോലുമില്ലായിരുന്നു. കുട്ടികള്‍ക്ക് അമ്മ പറഞ്ഞുകൊടുത്തതായിരുന്നു.നമ്പൂതിരിച്ചി അധികകാലം കിടന്നു കഷ്‌ടപ്പെടാതെ പോയി.
പകല് എല്ലാവരുടെയും കൂട്ടത്തില്‍ കാദറും കാണാന്‍ പോയി. ഉമ്മറത്ത് കൈതയോലപ്പായ വിരിച്ചാണ് കിടത്തിയിരിക്കുന്നത്. ലക്ഷ്‌മിയും ജയയും അമ്മയുടെ തലക്കരികില്‍ ഇരിപ്പുണ്ട്. കര്‍മ്മം ചെയ്യാന്‍ ഓടി നടക്കുന്നത് നമ്പൂതിരി തന്നെയായിരുന്നു.
രാത്രി പുരയുടെ മുറ്റത്തിനരികെ നിന്ന് നോക്കുമ്പോള്‍ നമ്പൂതിരിയുടെ വീട്ടുമുറ്റത്ത് നിന്നും തീനാളമുയരുന്നത് കണ്ടു. നമ്പൂതിരിച്ചിയെ ദഹിപ്പിക്കുകയാണ്. ഇളം കാറ്റില്‍ ശരീരം വേവുന്ന മണമുണ്ടെന്നു തോന്നി. ഒരു പൊട്ടലുകേട്ടു.
``തലയോട് പൊട്ടിയതാണ്'' അടുത്തു നിന്ന സബിയത്ത പറഞ്ഞു,
കാദറും സബിയത്തയും ചെല്ലുമ്പോള്‍ ``കുട്ട്യോളെ'' എന്നു വാത്സല്യത്തോടെ നമ്പൂതിരിച്ചി വിളിക്കുമായിരുന്നു. പാല്‍ ചായയില്‍ തേങ്ങാപീരയിട്ടു തരും.
ഇപ്പോള്‍ നമ്പൂതിരിച്ചി കത്തിത്തീരുകയാണ്. ലക്ഷ്‌മിയും ജയയും ഉറങ്ങാതെ ഇരിക്കുകയായിരിക്കുമോ?
അടിയന്തരം കഴിഞ്ഞതിന്റെ മൂന്നാംനാള് കാദറ് സബിയത്തയുടെ കൂടെ ലക്ഷ്‌മിക്കും ജയക്കും കൂട്ടു കിടക്കാന്‍ പോയതായിരുന്നു. കഥ പറഞ്ഞ് പുതപ്പു മൂടി കിടന്നപ്പോള്‍ മൂത്ര ശങ്ക തോന്നി. കാദര്‍ പുറത്തിറങ്ങി. ഓട്ടിന്റെ മണ്ണെണ്ണ വിളക്കുമായിയ മുറ്റത്തിറങ്ങിയപ്പോള്‍ `കുട്ട്യേ' എന്നുള്ള വിളി കേട്ടു. തൈമാവിന്‍ ചുവട്ടില്‍ നിന്നാണ് കേട്ടത്.നമ്പൂതിരിച്ചി.....!ഓട്ടു വിളക്ക് താഴെ വീണു കെട്ടു.
നമ്പൂതിരി വന്നു കയറിയപ്പോള്‍ കാദര്‍ പിച്ചും പേയും പറയുന്നു. കിടുകിടാന്ന് വിറകൊള്ളുന്നുണ്ട്. ഭസ്‌മം തലയില്‍ തൊടുവിച്ചു ഭേദമുണ്ടായില്ല.കാദറിനെ സബിയത്ത രാവിലെ പുരയിലേക്ക് കൊണ്ടുപോയി. സദാസമയത്തും ചുട്ടുപൊള്ളുന്ന പനി. ഇടക്ക് പേടിച്ചു ഞെട്ടുന്നുമുണ്ടായിരുന്നു.
അകത്തേ മുറിയിലായിരുന്നു കാദറിനെ കിടത്തിയത്. പുറത്ത് ഡോക്‌ടറെ കാണിക്കാന്‍ സീക്കാക്ക കൂട്ടാക്കിയില്ല. ഇംഗ്ലീഷ് മരുന്ന് കഴിച്ചതോണ്ടു മാറുന്ന ദണ്‌ഡം അല്ലെന്നാണ് സീക്കാക്ക പറഞ്ഞത്. ഉറുക്കും നൂലും മന്ത്രിച്ചൂതീ കെട്ടാന്‍ മൊല്ലാക്കയെ കൂട്ടിക്കൊണ്ടു വന്നു.
നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ വിവരമറിഞ്ഞാണ് കരിമ്പന്‍ സീമാപ്പിളയുടെ പുരയില്‍ വടിയും കുത്തിപ്പിടിച്ച് കയറിവന്നത് മൊല്ലാക്കയും നമ്പൂതിരിയും ആവുന്നതൊക്കെ ചെയ്‌തിട്ടും ദീനം ഭേദപ്പെടാത്തിടത്ത് കരിമ്പന്‍ പണിയന്‍ എന്തുകാട്ടിക്കൂട്ടാനാന്നായിരുന്നു സീക്കാക്ക പരിഹസിച്ചത്.
``നാലണ കിട്ടുമെന്ന് കരുതി കോപ്രായമൊന്നും കാട്ടിവെക്കണ്ട'' സീമാപ്പിള പറഞ്ഞു. ``ചിലവില്ലാത്തതാണെങ്കില്‍ എന്താച്ചാല്‍ ചെയ്‌തോ''.
കരിമ്പന്‍ പണിയന്‍ കൊണ്ടുവന്ന പച്ചിലകള്‍ അരച്ചു പിഴിഞ്ഞ് കാദറിന്റെ വായിലൊഴിച്ചു കൊടുത്തു. കുറച്ചു നെറ്റിത്തടത്തിലും പുരട്ടി നിശ്ശബ്‌ദം ചുണ്ടുകള്‍ കൊണ്ട് മന്ത്രിച്ചു. ചെയ്യാനുള്ളത് ചെയ്‌തു കഴിഞ്ഞപ്പോള്‍ വാതില്‍പടിയില്‍ തലമുട്ടാതെ കുനിഞ്ഞ് പടിയില്‍ തലമുട്ടാതെ കുനിഞ്ഞ് വടിയും കുത്തിപ്പിടിച്ചു ഒരു പോക്കുപോയി. കുന്നിറങ്ങി വയലും കടന്ന് കരിമ്പന്‍ തന്റെ കുടിലിലേക്ക് നടന്നു.
പിറ്റേന്നു പുലര്‍ച്ചെക്ക് കരിമ്പന്റെ കുടിലിന് മുറ്റത്ത് ഒരു മുറം നെല്ലും മൂന്ന് നാളികേരവും പത്തുറുപ്പികയുമായി തുത്തുമ്മയെത്തി. സീമാപ്പിള ഓതിക്കൊടുത്തു വിട്ടതാണ്. കാദറിന് സുഖപ്പെട്ടു വരുന്നുവത്രെ.
കരിമ്പന്‍ മുറം ഉമ്മറത്തു വെക്കാന്‍ സമ്മതിച്ചില്ല. തുത്തുമ്മ നെല്ലും നാളികേരവും ഉറുപ്പികയുമായി തിരിച്ചു നടന്നു. കാദറിന് രണ്ടു വയസായിരുന്നപ്പോള്‍ മേലു മുഴുവനും ചൊറി പിടിച്ച് അളിഞ്ഞപ്പോഴും കരപ്പന്‍ വന്നപ്പോഴും കരിമ്പന്‍ കൊടുത്ത തൈലം തേച്ചിട്ടാണ് മാറിയത്. തേച്ചുരണ്ടാം ദിവസം ഉണക്കം കണ്ടു തുടങ്ങിയെന്നാണ് ഉമ്മ പറഞ്ഞത്. ഇഗ്ലീഷ് മരുന്ന് കഴിച്ചിട്ടും സൂചി വെച്ചിട്ടും മാറാതിരുന്ന ചൊറിയായിരുന്നു. മുണ്ടകൊല്ലി കാട്ടില്‍ നിന്നും പറിച്ചെടുത്ത പച്ചില കൊണ്ടുണ്ടാക്കിയ തൈലമായിരുന്നു കരിമ്പന്‍ നല്‍കിയത്.ഷര്‍ട്ടിടാതെ പിഞ്ഞിയ ഒരു കറുത്ത മുണ്ട് മാത്രമായിരുന്നു കരിമ്പന്റെ വേഷം നല്ല പൊക്കമുള്ള ശരീരമാണ്. പ്രായമേറിയപ്പോള്‍ ശരീരം വളഞ്ഞ് കുനിക്കൂടി വടികുത്തിയാണ് നടക്കുക. ഒടിഞ്ഞുതൂങ്ങിയ മുതുകിലെ തൊലിപ്പുറം ഉരിഞ്ഞിരുന്നു. കാപ്പിച്ചെടിയുടെ ഊന്നുവടിയിലാണ് ശരീരഭാരം മുഴുവനും താങ്ങുന്നത്. നരച്ച പുരികത്തിന് താഴെയുള്ള കട്ടി കണ്ണടയുടെ ഒടിഞ്ഞകാല് ചരടില്‍ തലയിലൂടെ ചുറ്റിക്കെട്ടിയിരിക്കുകയാണ്. മുന്‍പിലാരെയെങ്കിലും കണ്ടാല്‍ മുറുക്കിച്ചുവന്ന് പാണ്ടുവീണ ചുണ്ടുപിളര്‍ത്തി മനസ്സിലാവുന്നതു വരെയും തറപ്പിച്ചു നോക്കും. കണ്ണടയുടെ കട്ടിച്ചില്ലിന് പുറകില്‍ കാഴ്‌ച വഴങ്ങാതിരുന്ന കൃഷ്‌ണമണിയെ തൊട്ട് കണ്‍പീലികള്‍ വേഗത്തില്‍ ചിമ്മിത്തുറന്നു കൊണ്ടിരിക്കും.വയല്‍വരമ്പിലൂടെ കൂനിക്കൂടി, മാറുന്ന കാലത്തോട് പിറുപിറുത്തുകൊണ്ട് വടിയും കുത്തിപ്പിടിച്ചു കരിമ്പന്‍ നടന്നുപോകുന്നത് കാദറെപ്പോഴും കാണാറുണ്ടായിരുന്നു.

ഏഴ്
``ചെമ്പോത്തേ ഒളിച്ചൊളിച്ചോ കള്ളന്‍ വരുന്നുണ്ട്‌ണ്ട് ” കാദര്‍ ഉറക്കെ പറഞ്ഞു.
ആഞ്ഞിലി മരത്തില്‍ നിന്നും ചുവന്ന ചിറകു വീശി നിലത്തേക്ക് പറന്നിറങ്ങിയ ചെമ്പോത്ത് ശബ്‌ദം കേട്ട് കണ്‍വെട്ടത്തു നിന്നും മറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോള്‍ ദൂരെ നിന്നും ചെമ്പോത്തിന്റെ മൂളല്‍ കേട്ടു.
ഊം.............. ഊം...........ഊം...... നിറുത്താതെ മൂളുകയാണ്.
നമസ്‌കരിക്കാന്‍ സമയമാകുമ്പോഴാണ് ചെമ്പോത്ത് മൂളുന്നതെന്നാണ് കാദറ് വിനുവിനോട് പറഞ്ഞത്. അള്ളാഹുവിന്റെ മുന്‍പില്‍ കുമ്പിടാന്‍ നേരമറിയിക്കുകയാണത്രേ.
കാദറും വിനുവും മുണ്ടകൊല്ലി കാടുകാണാന്‍ പോകുകയായിരുന്നു. കാട്ടാന മദിച്ചു നടക്കുന്ന കാടാണ്. കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ച വാര്‍ത്ത കേള്‍ക്കാത്ത ദിവസം കുറവാണ്.
``പകല് കാട്ടാന ഇറങ്ങില്ല'' കാദര്‍ വിനുവിനെ സമാധാനിപ്പിച്ചു.
കാട്ടിനുള്ളിലെ അടിക്കാടിനൊപ്പം തഴച്ചു വളര്‍ന്ന പാണലിന്റെ പഴുത്ത കായ പറിച്ച് തിരിച്ചും മറിച്ചും നോക്കി കാദര്‍ വിനുവിന് നല്‍കി. പാണല്‍ പഴം പാമ്പു കൊത്തിയിട്ടുണ്ടോന്നു നോക്കിയിട്ടേ കഴിക്കാവൂ. പാമ്പുകള്‍ക്ക് പാണല്‍ പഴം പ്രിയങ്കരമാണ്. പാണല്‍ പഴം പറിക്കാന്‍ പോകുമ്പോള്‍ പാമ്പുകള്‍ ചുറ്റുവട്ടത്തെവിടെയെങ്കിലുമുണ്ടോയെന്നു ശ്രദ്ധിക്കണം. പച്ചിലപ്പാമ്പുകളാണ് പാണല്‍ ചെടിയിലുണ്ടാകുകയെന്നാണ് വിനു കരുതിയിരുന്നത്. എല്ലാ പാമ്പുകള്‍ക്കും പാണല്‍ പഴം ഇഷ്‌ടമാണെന്ന് കാദര്‍ പറഞ്ഞു.
പാണല്‍ പഴം നൊട്ടിനുണഞ്ഞ് കാദറും വിനുവും മുണ്ടകൊല്ലിയിലേക്ക് നടക്കുമ്പോള്‍ കടങ്കഥകള്‍ പറഞ്ഞു. കൈകൊട്ടി താളത്തില്‍ പാട്ടുപാടി. ഇല്ലിപ്പടര്‍പ്പുകളിലും മരങ്ങളിലും കുരങ്ങന്മാര്‍ ചാടിക്കളിക്കുന്നതും മുളത്തലപ്പുകളില്‍ ഊഞ്ഞാലാടുന്നതും കണ്ടു. ഇല്ലിക്കൂട്ടങ്ങള്‍ക്ക് ചുവട്ടില്‍ മുളക്കൂമ്പുകള്‍ പൊങ്ങിനിന്നിരുന്നു.
രാത്രി ഈ വഴി വരുന്നത് പേടിക്കണം. മുളക്കൂമ്പുകള്‍ ചവച്ചുതിന്നാന്‍ കാട്ടാനകള്‍ വരും. പനിക്കും മുളക്കൂമ്പ് പ്രിയങ്കരമാണ്. കാട്ടുപന്നിയുടെ കണ്ണില്‍ പെട്ടാല്‍ തേറ്റകൊണ്ട് കുത്തിമറിച്ച് യുദ്ധക്കളമാക്കും. കാഴ്‌ചകള്‍ കണ്ട് നടക്കുമ്പോള്‍ കാദറിന്റെ കഴുത്തില്‍ കെട്ടിയിരുന്ന ചരട് കാണാതിരുന്നപ്പോള്‍ വിനു ചോദിച്ചു.
``മന്ത്രിച്ചു കെട്ടിയ ചരട് കാണുന്നില്ലല്ലോ?''
``ഞാനതറുത്തു കളഞ്ഞു'' പേടിയുടെ ചെകുത്താന്‍ ഒഴിഞ്ഞുപോകാനാണ് മൊല്ലാക്ക മന്ത്രിച്ചു കെട്ടിയതെന്നാണ് ഉമ്മ കാദറിനോട് പറഞ്ഞിട്ടുള്ളത്.
``ഇനിക്ക് ചെകുത്താനേക്കാളും പേടി മൊല്ലാക്കയെയാണ്'' കാദര്‍ പറഞ്ഞു.
കാട്ടിനുള്ളില്‍ നിന്നും മലയണ്ണാന്റെ കരച്ചില്‍ കേട്ടു. ഇടതൂര്‍ന്ന കാട് ആരംഭിക്കുന്നതിനടുത്ത് കുറ്റിക്കാടുകള്‍ മാത്രം പടര്‍ന്നു പന്തലിച്ച ഒരു ഞാവല്‍ മരം നിന്നിരുന്നു. പഴുത്ത ഞാവല്‍ കായ്‌കള്‍ ചുവടു നിറച്ചും വീണു കിടപ്പുണ്ട്, ചുവട്ടില്‍ കൊഴിഞ്ഞുവീണതില്‍ നാരുപോലത്തെ പുഴുക്കളുണ്ടാകും. അതു കഴിച്ചാല്‍ ഛര്‍ദ്ദിയും വയറിളക്കവും വരും.വലിയ മരമാണ്, മുകളില്‍ പിടിച്ചു കയറി പറിക്കാനും പറ്റില്ല.ഞാവല്‍ കായ തിന്നാല്‍ വായും ചുണ്ടുകളും വയലറ്റ് കളറാകും.
കാദര്‍ ഒരു ഉണങ്ങിയ കമ്പെടുത്ത് ഞാവല്‍ മരത്തിന്റെ ചില്ലയിലെറിഞ്ഞു.പഴുത്തു നീലച്ച ഞാവല്‍ പഴങ്ങള്‍ ആലിപ്പഴം പൊഴിയുമ്പോലെ കൊഴിഞ്ഞുവീണു.
( ദേശാഭിമാനി ദര്‍പ്പണം സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത് )